ലൈലത്തുല്‍ ഖദ്റിന്റെ സവിശേഷതകള്‍


വിശുദ്ധ റമദാനിലെ ഏറ്റവും പുണ്യമേറിയ സന്ദര്‍ഭമാണ് ലൈലത്തുല്‍ ഖദ്ര്‍ അഥവാ നിര്‍ണയത്തിന്റെ രാവ്. 1000 മാസത്തേക്കാള്‍ ഉത്തമമായ ആ രാത്രി അനുഗ്രഹത്തിന്‍റെ യാമങ്ങള്‍ കൂടിയാണ്. സര്‍വമനുഷ്യര്‍ക്കും അനുഗ്രഹവും സന്മാര്‍ഗവും സത്യാസത്യ വിവേചനവുമായ ഖുര്‍ആന്‍ അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്ത രാത്രിയാണത്.

തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന്‌ നിനക്കറിയാമോ? നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ അത്‌ സമാധാനമത്രെ. [സൂറ : ഖദര്‍]

പകല്‍ സമയങ്ങളില്‍ നമ്മുടെ തലയ്ക്കു മുകളില്‍ സൂര്യന്‍ ജ്വലിച്ചു കൊണ്ടിരിക്കുന്നു. വൈകുന്നേരമാകുമ്പോള്‍ അത് അസ്തമിക്കുന്നു. അടുത്ത ദിവസം അത് വീണ്ടും ഉദിക്കുന്നു. അതിന്‍റെ ഉദയാസ്തമനങ്ങളും സഞ്ചാരവുമെല്ലാം നിര്‍ണിതങ്ങളാകുന്നു. ഇന്ന് സൂര്യന്‍ ഉദിച്ചത് ഇന്നലെ ഉദിച്ച സമയത്താണോ? ഇന്ന് സൂര്യന്‍ അസ്തമിക്കുന്നതും നാളത്തെ അസ്തമനവും നമ്മില്‍ അന്തരമുണ്ടോ? തീര്‍ച്ചയായും ഉണ്ട്. ഓരോ ദിനങ്ങളിലെയും സൂര്യാസ്തമനങ്ങള്‍ തമ്മില്‍ അന്തരമുണ്ട്. പക്ഷെ അടുത്ത വര്‍ഷം അതേ തിയ്യതി അതേ സമയത്ത് തന്നെ സൂര്യന്‍ ഉദിക്കുന്നു. പിന്നീടു അസ്തമിക്കുകയും ചെയ്യുന്നു. 

ഇതേ രൂപത്തിലുള്ള നിര്‍ണയം പ്രപഞ്ചത്തിലെ സര്‍വ വസ്തുക്കള്‍ക്കും ഉണ്ട്. തദനുസാരം അവ ചരിക്കുന്നു. ചന്ദ്രനും ഗ്രഹങ്ങളും ഗോളങ്ങളും ഉപഗ്രഹങ്ങളും ധൂമകേതുകളും നിര്‍ണിതമായ സമയത്തിനും സഞ്ചാരപദത്തിനും വിധേയമായി ചരിക്കുന്നു. ഭൂമിയും ഇതിന്നപവാദമല്ല. ഭൂമിയിലുള്ള ജീവജാലങ്ങള്‍ക്കും സസ്യലതാതികള്‍ക്കും എല്ലാം നിര്‍ണിതമായ ധര്‍മങ്ങളുണ്ട്. അവയുടെ ആയുഷ്കാലവും പ്രവര്‍ത്തനക്ഷമതയുമെല്ലാം കൃത്യത പുലര്‍ത്തുന്നവയാണ്. നമ്മുടെ ശരീരത്തിന്‍റെ അവസ്ഥയും ഇതില്‍ നിന്ന് ഭിന്നമല്ല. മനുഷ്യന്‍റെ കാഴ്ചക്കും കേള്‍വിക്കും പരിമിതികളുണ്ട്. മറ്റു അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ പരിമിതങ്ങളാണ്. മനുഷ്യന്‍റെ ഭക്ഷണവും പാനീയവും താമസവും മരണവുമെല്ലാം സുനിശ്ചിതങ്ങളാണ്. അതെ സ്ഥൂലഗോളങ്ങള്‍ മുതല്‍ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ വരെ വ്യവസ്ഥാപിതവും നിര്‍ണയിക്കപ്പെട്ടതുമാണെന്നതില്‍ സന്ദേഹമില്ല. "സൃഷ്ടിക്കുകയും സംവിധാനിക്കുകയും വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്ത അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക [സൂറ 87 :1-3] 

നിര്‍ണയത്തിന്റെ രാവ് 

പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളുടെയും ജീവികളുടെയും എല്ലാ കാര്യങ്ങളും ആദിയില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ആ രേഖയാണ് ലൌഹുല്‍ മഹ്ഫൂദ് എന്ന പേരില്‍ അറിയപ്പെടുന്നത്. ജീവികളുടെ ജനനം, മരണം, ആഹാരപാനീയങ്ങള്‍, കര്‍മ്മങ്ങള്‍, ജീവിതസന്ധാരണ മാര്‍ഗം തുടങ്ങിയ എല്ലാ കാര്യങ്ങളും അതില്‍ ഉല്ലേഖനം ചെയ്തിട്ടുണ്ട്. ലൌഹുല്‍ മഹ്ഫൂദില്‍ നിന്നും ഓരോ വര്‍ഷവും അതാതു വര്‍ഷങ്ങളില്‍ സംഭവിക്കേണ്ടുന്ന കാര്യങ്ങള്‍ പ്രത്യേകം പകര്‍ത്തി എടുത്തു ഒന്നാം ആകാശത്തില്‍ സൂക്ഷിക്കുന്നു. ഈ പകര്‍ത്തി എടുക്കല്‍ നടത്തപ്പെടുന്നത് ലൈലത്തുല്‍ ഖദ്റിലാണ്. അതില്‍ നിന്നാണ് മലക്കുകള്‍ക്ക് അവരുടെ ഓരോ വര്‍ഷത്തെ ജോലികള്‍ വിഭവിച്ചു നല്‍കുന്നത്. "ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു." [സൂറ 44:4] 

പുണ്യങ്ങളുടെ രാത്രി 

ലൈലത്തുല്‍ ഖദ്റിലാണ് ലൌഹുല്‍ മഹ്ഫൂദില്‍ നിന്ന് ഓരോ വര്‍ഷത്തെയും കാര്യങ്ങള്‍ അടുത്ത ആകാശത്തേക്ക് നല്‍കപ്പെടുന്നത്. നിര്‍ണായകമായ ആ രാത്രികളിലൊന്നിലാണ് ലൌഹുല്‍ മഹ്ഫൂദില്‍ നിന്നും ഖുര്‍ആനെയും പുറത്തെടുത്തത്. ഒന്നാം ആകാശത്തില്‍ സുരക്ഷിതമായ ഒരിടത്ത് അന്നുമുതല്‍ അത് സൂക്ഷിക്കപ്പെട്ടു. അതില്‍ നിന്നാണ് സന്ദര്‍ഭാനുസരണം പിന്നീട് ജിബ്രീല്‍ (അ)ക്ക് നല്‍കപ്പെട്ടത്‌. അദ്ദേഹമാണ് ഖുര്‍ആന്‍ നബി (സ)ക്ക് എത്തിച്ചത്. 

ലൈലത്തുല്‍ ഖദറിന്റെ രാവില്‍ നമസ്കരിക്കുന്നവര്‍ക്ക് പാപമോചനം ലഭിക്കുമെന്ന് നബി (സ) വാഗ്ദാനം ചെയ്യുന്നു. അബൂഹുറൈറ (റ)യില്‍ നിന്നും നിവേദനം : "ലൈലത്തുല്‍ ഖദറിന്റെ രാവില്‍ വിശ്വാസത്തോടും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും നമസ്കരിക്കുന്നവന്റെ കഴിഞ്ഞുപോയ എല്ലാ പാപങ്ങളും പൊറുക്കപ്പെടും." [ബുഖാരി,മുസ്ലിം]

എന്നാണു ലൈലത്തുല്‍ ഖദര്‍?

ലൈലത്തുല്‍ ഖദ്ര്‍ റമദാനിലാണെന്ന് ഖുര്‍ആനില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. 

"വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍." [സൂറ 2:185] 

"തീര്‍ച്ചയായും നാം അതിനെ (ഖുര്‍ആനിനെ) ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു."[സൂറ 44:3] 

"തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) ലൈലത്തുല്‍ ഖദറില്‍ അവതരിപ്പിച്ചിരിക്കുന്നു" [സൂറ 97:1] 

റമദാനില്‍ ഏതു ദിവസമാണെന്ന് ഖുര്‍ആനിലോ ഹദീസിലോ വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അത് ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കാവുന്നത് റമദാനിലെ അവസാനത്തെ പത്തു ദിവസങ്ങളില്‍ ഏതെങ്കിലുമൊന്നിലായിരിക്കാം എന്നു ധാരാളം പ്രബലമായ നബി വചനങ്ങളിലുണ്ട്. അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില്‍ ലൈലത്തുല്‍ ഖദ്റിനെ കാത്തിരിക്കാന്‍ ചില വചനങ്ങളില്‍ നബി (സ) പ്രോത്സാഹി പ്പിച്ചതായി കാണാവുന്നതാണ്.

ഇബ്നു ഉമര്‍ (റ)വില്‍ നിന്നുള്ള ഒരു നിവേദനത്തില്‍ സ്വഹാബികളില്‍ ചിലര്‍ക്ക് ലൈലത്തുല്‍ ഖദര്‍ അവസാനത്തെ ഏഴു ദിവസങ്ങളില്‍ ഒന്നിലാണെന്ന് സ്വപ്നദര്‍ശനമുണ്ടായെന്നു ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അവരത് നബി (സ)യെ അറിയിച്ചു. തനിക്കും അതേ ദര്‍ശനം ഉണ്ടായെന്നു നബി (സ) അവരോടു പറയുകയും അവസാനത്തെ ഏഴു ദിവസങ്ങളില്‍ അതിനെ പ്രതീക്ഷിച്ചിരിക്കുവാന്‍ അവരോടു ആഹ്വാനം നടത്തുകയും ചെയ്തു. 

മാസങ്ങളേക്കാള്‍ ഉത്തമമായ രാവിനെ നാഥന്‍ മറച്ചുവെച്ചിരിക്കുന്നു. നാം ആ പുണ്യം നേടിയെടുക്കാന്‍ സദാ ജാഗരൂകരാകാന്‍ വേണ്ടിയാണ് അത്.

ഇമാം റാസി (റ) പറയുന്നു : "പുണ്യ കര്‍മ്മങ്ങള്‍ സ്വീകരിച്ചുവോ എന്ന കാര്യം അല്ലാഹു മറച്ചുവെച്ചു. വിശ്വാസികള്‍ എല്ലാ പുണ്യങ്ങളും നിര്‍വഹിക്കുവാന്‍ ഉത്സുകരാകാന്‍ വേണ്ടിയത്രെ അത്. പാപങ്ങളിലുള്ള കോപം അവന്‍ മറച്ചു വെച്ചു. നാം എല്ലാ പാപങ്ങളും ഉപേക്ഷിക്കാന്‍ വേണ്ടിയാണത്. പ്രാര്‍ത്ഥനകള്‍ സ്വീകരിക്കപ്പെട്ടുവോ എന്ന കാര്യം അവന്‍ മറച്ചു വെക്കുന്നു. ആളുകള്‍ അത് മൂലം വീണ്ടും വീണ്ടും പ്രാര്‍ഥിക്കുന്നു. അല്ലാഹുവിന്‍റെ മഹത്തായ നാമം (ഇസ്മുല്‍ അഅദം) വിളിച്ചു കൊണ്ട് പ്രാര്‍ഥിച്ചാല്‍ ഉത്തരം ലഭിക്കുക തന്നെ ചെയ്യും. നാഥന്‍ അതേതാണെന്ന കാര്യം മറച്ചു വച്ചു. നാം എല്ലാ നാമങ്ങളെയും മഹത്വപ്പെടുത്തുവാന്‍ വേണ്ടിയത്രെ അത്. മധ്യമനമസ്കാരം (സ്വലാതുല്‍ വുസ്ത്വാ) അവന്‍ രഹസ്യമാക്കി. നാം എല്ലാ നമസ്കാരത്തിലും ശ്രദ്ധിക്കാന്‍ വേണ്ടി. അപ്രകാരം തന്നെ ലൈലത്തുല്‍ ഖദ്റിനെയും അവന്‍ മറച്ചു വെച്ചു. ആ പുണ്യം നേടിയെടുക്കാന്‍ നാം സദാ ജാഗ്രത പുലര്‍ത്താന്‍വേണ്ടി." [റാസി 32 :28]

റമദാന്‍ നമ്മോടു വിട വാങ്ങുകയായി. വീണ്ടും ഒരുപക്ഷെ നമ്മള്‍ക്കതിനെ കണ്ടുമുട്ടാന്‍ സാധ്യമാവണമെന്നില്ല. നമ്മുടെ ജീവിതത്തിലെ അവസാനത്തെ റമദാന്‍ ഇതായിരിക്കാം. അവസാനത്തെ പത്തും അവസാനത്തെ ലൈലത്തുല്‍ ഖദ്റുമാവാം. 1000 മാസത്തേക്കാള്‍ ഉത്തമമായ രാവ്! ഒരു മനുഷ്യന്‍ തന്‍റെ ആയുഷ്കാലം മുഴുവന്‍ ആരാധനയില്‍ മുഴുകിയാല്‍ ലഭിക്കാവുന്നതിലേറെ പ്രതിഫലം നാഥന്‍ കനിഞ്ഞേകുന്ന രാത്രി! ഈ സുവര്‍ണാവസരം നഷ്ടമാകാതിരിക്കാന്‍ ബദ്ധശ്രദ്ധരാവുക.

by എം ഐ മുഹമ്മദലി സുല്ലമി