നോമ്പും നിയ്യത്തും

നോമ്പ്‌ മുറിക്കുന്ന സന്ദര്‍ഭത്തില്‍ത്തന്നെ നാളെ പെരുന്നാളല്ല എന്ന ഉറപ്പ്‌ ഉണ്ടാവുകയും നാളെ നോമ്പ്‌ ഉപേക്ഷിക്കണമെന്ന്‌ പ്രത്യേക തീരുമാനം ഇല്ലാതിരിക്കുകയും ചെയ്‌താല്‍ രാത്രിയില്‍ തന്നെ അവന്‌ നിയ്യത്തുണ്ടായിക്കഴിഞ്ഞു. അത്താഴത്തിനും മറ്റും എഴുന്നേല്‌ക്കുകയാണെങ്കില്‍ പ്രത്യേകമായി തന്നെ നിയ്യത്ത്‌ വീണ്ടും ഉണ്ടാവുന്നു. കിടക്കുന്ന അവസരത്തില്‍ ഇനി പ്രത്യേക നിയ്യത്ത്‌ കരുതേണ്ടതില്ല.

 നിയ്യത്ത്‌ ചൊല്ലാന്‍ മറന്നു എന്ന്‌ പറഞ്ഞു ഏതെങ്കിലും ഒരു സ്വഹാബി റമദാനിലെ നോമ്പ്‌ ഉപേക്ഷിച്ച സംഭവം ഉദ്ധരിക്കപ്പെടുന്നില്ല. തുടര്‍ച്ചയായി നോല്‍ക്കുന്ന റമദാന്‍ പോലെയുള്ള നോമ്പുകള്‍ക്ക്‌ ആരംഭത്തില്‍ തന്നെ ഒരു നിയ്യത്ത്‌ മതിയെന്ന്‌ ഇമാം മാലിക്‌(റ) പറയുന്നു. (മദാഹിബുല്‍ അര്‍ബഅ:1547) 

നിയ്യത്ത്‌ മനസ്സിലാണ്‌ ഉണ്ടാകേണ്ടത്‌. അത്‌ നാവ്‌കൊണ്ട്‌ ഉച്ചരിക്കണമെന്നതിനോ, തറാവീഹിന്‌ ശേഷം ഇമാം ചൊല്ലിക്കൊടുത്ത്‌ മഅ്‌മൂമുകള്‍ ഏറ്റുചൊല്ലുന്നതിനോ പ്രാമാണികമായ തെളിവൊന്നുമില്ല. നബി(സ) സ്വഹാബികള്‍ക്ക്‌ രാത്രിയില്‍ നോമ്പിന്റെ നിയ്യത്ത്‌ ചൊല്ലിക്കൊടുത്തതായി പ്രബലമായ ഹദീസിലൊന്നും കാണുന്നില്ല. 

അബ്ദുസ്സലാം സുല്ലമി

ഈത്തപ്പഴം കൊണ്ട്‌ നോമ്പു തുറക്കല്‍

ഉണങ്ങാത്ത ഈത്തപ്പഴം ലഭ്യമാണെങ്കില്‍ അതുകൊണ്ടും ഇല്ലെങ്കില്‍ ഉണങ്ങിയ ഈത്തപ്പഴം (കാരക്ക) കൊണ്ടും അതുമില്ലെങ്കില്‍ വെള്ളം കൊണ്ടുമാണ്‌ നബി(സ) നോമ്പ്‌ തുറന്നിരുന്നതെന്ന്‌ അനസ്‌(റ) പറഞ്ഞതായി അബൂദാവൂദ്‌, തിര്‍മിദി, അഹ്‌മദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

``ഈത്തപ്പഴം കൊണ്ടാണ്‌ നിങ്ങള്‍ നോമ്പ്‌ തുറക്കേണ്ടത്‌. അത്‌ കിട്ടിയില്ലെങ്കില്‍ വെള്ളം കൊണ്ട്‌ അത്‌ ശുദ്ധീകരണ ക്ഷമമാകുന്നു'' എന്ന്‌ റസൂല്‍(സ) പറഞ്ഞതായി സല്‍മാന്‍ ബിന്‍ ആമിറി(റ)ല്‍ നിന്ന്‌ അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

എന്നാല്‍ കടിച്ചാല്‍ പറ്റാത്ത വിധം ഉണക്കിയ കാരക്ക കൊണ്ട്‌ നോമ്പ്‌ തുറക്കുന്നതില്‍ പ്രത്യേക പുണ്യമുണ്ടെന്ന ധാരണയ്‌ക്ക്‌ അടിസ്ഥാനമില്ല.