വിശുദ്ധിയുടെ പടവുകള്‍

 അടിസ്ഥാനപരമായി മനുഷ്യന്‍ മണ്ണിന്‍റെ സന്തതിയാണ്. മണ്ണ് കൊണ്ട് സൃഷ്ടിക്കപ്പെടുകയും അതില്‍ സൃഷ്ടാവ് ആത്മാവ് സന്നിവേശിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ മണ്ണിന്‍റെ അധമ ചോദനങ്ങളും ആത്മാവിന്‍റെ സല്‍ഗുണങ്ങളും അവനില്‍ സമ്മേളിച്ചിരിക്കുന്നു.


"മനുഷ്യന്‍റെ സൃഷ്ടി കളിമണ്ണില്‍ നിന്ന് അവന്‍ ആരംഭിച്ചു. പിന്നെ അവന്‍റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്‍റെ സത്തില്‍ നിന്ന് അവന്‍ ഉണ്ടാക്കി. പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്‍റെ വകയായുള്ള ആത്മാവ് അവനില്‍ ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ" [അദ്ധ്യായം 32 സജദ 7-9].

ദാഹവും വിശപ്പും കാമവും ക്രോധവുമെല്ലാം പൊതുവേ മണ്ണിന്‍റെ ഗുണങ്ങളില്‍ പെട്ടതായും സ്നേഹം, ദയ, കരുണ തുടങ്ങിയവ ആത്മാവിന്‍റെ സല്‍ഗുണങ്ങളായും വിവക്ഷിക്കപ്പെടാരുണ്ട്. 

നിത്യജീവിതത്തില്‍ ശരീരത്തിന്‍റെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു കിട്ടുവാനാണ് സമയത്തിന്‍റെ സിംഹഭാഗവും മനുഷ്യന്‍ ചിലവിടുന്നത്‌. ഭക്ഷണങ്ങളും വസ്ത്രവും മറ്റു ജീവിതാവശ്യങ്ങളും സ്വരൂപിക്കാനുള്ള അധ്വാനത്തിനും അതിനാവശ്യമായ വരുമാനം കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലും  പലപ്പോഴും ആത്മീയവശം അവഗണിക്കപ്പെടുന്നു. തല്‍ഫലമായി ശരീരപ്രധാനമായ ജീവിതരീതി കൈവരുന്നു. 

ശരീരത്തെപ്പോലെത്തന്നെ ആത്മാവിനും ഭക്ഷണവും ആരോഗ്യവും ആവശ്യമുണ്ട്. ആത്മായ പരിശീലനവും ചിന്തകളും കര്‍മ്മങ്ങളുമാണ്‌  ആത്മാവിനു നല്‍കാവുന്ന ഭക്ഷണം. തിരക്കുപിടിച്ച ജീവിതത്തിലെ അല്‍പ സമയമെങ്കിലും അതിനുവേണ്ടി നീക്കിവെക്കുമ്പോള്‍ നാമറിയാതെ ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ അതു നമ്മെ സഹായിക്കും. ഇത് തിരിച്ചറിയാതെ പോകുമ്പോള്‍ ആത്മീയഗുണങ്ങള്‍ക്ക് മങ്ങലേല്‍ക്കുകയും ജീവിതം വെറും ഭൌതിക പ്രധാനമായി തീരുകയും ചെയ്യും. 

ഇസ്ലാം ഇതിനു കൃത്യമായ രീതിയും രൂപവും അനുശാസിക്കുന്നുണ്ട്. ജീവിതത്തിലെ പൊടിപിടിച്ച ചിന്തകളില്‍നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും മനസ്സിനെയും ശരീരത്തെയും സംസ്കരിക്കുന്ന അഞ്ചു നേരത്തെ നമസ്കാരം ഇതില്‍ പ്രഥമസ്ഥാനത്തു നില്‍ക്കുന്നു. ഓരോ നമസ്കാരങ്ങള്‍ക്കുമിടയില്‍ മണിക്കൂറുകളുടെ വ്യത്യാസം മാത്രം. ശരീരത്തിലും മനസ്സിലും ചെളി പുളരുവാന്‍പോലും ഇവിടെ സമയം ലഭിക്കുന്നില്ല. ആഴ്ചയില്‍ വിശ്വാസികളുടെ ഒത്തു ചേരലിനും പ്രാര്‍ഥനക്കുമായി വെള്ളിയാഴ്ച. ഓരോ മാസത്തിലും ഐചിക വ്രതാനുഷ്ടാനങ്ങള്‍. വര്‍ഷത്തിലൊരിക്കല്‍ മനസ്സിനും ശരീരത്തിനും പൂര്‍ണ്ണ പരിശീലനം നല്‍കുന്ന വ്രതത്തിന്‍റെ കളരി. അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഊര്‍ജ്ജം നല്‍കുവാന്‍ പര്യാപ്തമായ കര്‍മം. ആത്മോല്‍ക്കര്‍ഷതിന്‍റെ എത്രയെത്ര വാതായനങ്ങള്‍. ഓരോന്നും തന്മയത്വം നഷ്ടപ്പെടാതെ പ്രയോഗവല്‍ക്കരിക്കാന്‍ സാധിച്ചാല്‍ അതു സര്‍വോന്മുഖമായ വളര്‍ച്ചക്ക് വഴി തെളിക്കും. 

റമദാന്‍ വീണ്ടും വരുമ്പോള്‍ വിശ്വാസികളുടെ അകവും പുറവും ആനന്ദിക്കുന്നതും അതുകൊണ്ട് തന്നെയാകണം. ശരീരശുദ്ധിയുടെയും ആത്മ പരിചരണത്തിന്‍റെയും മാസം. 

അറിയാനും ഒരുങ്ങാനും സമയമായി. 

"ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌" [അദ്ധ്യായം 2 ബഖറ 185]

by എം ടി മനാഫ്