നോമ്പും യാത്രയും


Q : നബി(സ)യുടെ കാലത്ത്‌ മിക്കവാറും ഒട്ടകപ്പുറത്ത്‌ മരുഭൂമികളിലൂടെ ആയിരുന്നല്ലോ യാത്ര. അത്‌ ഏറെ ക്ലേശകരമാണ്‌. വെയിലത്താകുമ്പോള്‍ പ്രത്യേകിച്ചും. ഇപ്പോള്‍ വേഗതകൂടിയ സൗകര്യപ്രദമായ വാഹനങ്ങളിലാണ്‌ യാത്ര. നോമ്പോടുകൂടെത്തന്നെ യാത്ര വളരെ പ്രയാസകരമല്ല. ഈ സാഹചര്യത്തില്‍ യാത്രക്കാരന്‍ നോമ്പ്‌ നോല്‍ക്കുന്നതാണോ ഉപേക്ഷിക്കുന്നതാണോ ഉത്തമം? 



Ans : നബി(സ)യും അനുചരന്മാരും കൂടി റമദ്വാനില്‍ യാത്ര ചെയ്‌തത്‌ സംബന്ധിച്ച്‌ അനേകം ഹദീസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. യാത്രയില്‍ നോമ്പ്‌ ഉപേക്ഷിക്കാനുള്ള ഇളവ്‌ ഖുര്‍ആനിലുള്ളതായതിനാല്‍ നബി(സ) ഒരിക്കലും യാത്രക്കാരോട്‌ നോമ്പെടുക്കണമെന്ന്‌ കല്‌പിച്ചിട്ടില്ല. എന്നാല്‍ പ്രയാസം കുറഞ്ഞ സന്ദര്‍ഭങ്ങളില്‍ അദ്ദേഹവും അനുചരന്മാരും യാത്രയില്‍ നോമ്പെടുത്തിരുന്നതായി ഹദീസുകളില്‍ കാണാം. 

അബൂസഈദ്‌, ജാബിര്‍(റ) എന്നിവരില്‍ നിന്ന്‌ മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ``ഞങ്ങള്‍ റസൂലി(സ)നോടൊപ്പം യാത്ര ചെയ്‌തിട്ടുണ്ട്‌. അപ്പോള്‍ നോമ്പെടുക്കുന്നവരും ഉപേക്ഷിച്ചിരിക്കുന്നവരും ഉണ്ടാകും. അതിന്റെ പേരില്‍ അവര്‍ പരസ്‌പരം ആക്ഷേപിച്ചിരുന്നില്ല.'' ഇതേ ആശയം അനസില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസിലുമുണ്ട്‌. അബുദ്ദര്‍ദാഇല്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസില്‍, കൊടും ചൂടുള്ള ഒരു ദിവസം, റമദ്വാനിലെ ഒരു യാത്രയില്‍ റസൂലും(സ) അബ്‌ദുല്ലാഹിബ്‌നു റവാഹ(റ)യും ഒഴികെയുള്ളവരെല്ലാം നോമ്പ്‌ ഉപേക്ഷിക്കുകയും അവര്‍ ഇരുവരും നോമ്പുകാരായി തുടരുകയും ചെയ്‌തു എന്ന്‌ കാണാം. പ്രയാസകരമായ യാത്രയില്‍ പോലും നബി(സ) നോമ്പെടുത്തുവെങ്കില്‍ പ്രയാസം കുറഞ്ഞ യാത്രയില്‍ നോമ്പ്‌ എടുക്കുന്നത്‌ അഭികാമ്യമാണെന്നതില്‍ സംശയത്തിനവകാശമില്ല. 

യാത്രയില്‍ നോമ്പെടുക്കാന്‍ നബി(സ) ആരെയും പ്രേരിപ്പിച്ചതായി ഹദീസുകളില്‍ കാണുന്നില്ല. മുസ്‌ലിമും നസാഈയും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ഹംസത്തുബ്‌നു അംറ്‌(റ) പറഞ്ഞു: ``അല്ലാഹുവിന്റെ ദൂതരേ, എനിക്ക്‌ യാത്രയില്‍ നോമ്പെടുക്കാന്‍ ശക്തിയുണ്ടെന്ന്‌ തോന്നുന്നു. ഞാന്‍ അങ്ങനെ ചെയ്യുന്നതില്‍ കുറ്റമുണ്ടോ?'' അദ്ദേഹം പറഞ്ഞു: ``അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ഇളവാണ്‌. വല്ലവരും ആ ഇളവ്‌ ഉപയോഗപ്പെടുത്തുന്നുവെങ്കില്‍ അത്‌ നല്ലതാകുന്നു. വല്ലവനും നോമ്പ്‌ നോല്‍ക്കാന്‍ ഇഷ്‌ടപ്പെടുന്നുവെങ്കില്‍ അവന്റെ മേല്‍ കുറ്റമില്ല.'' യാത്രയില്‍ നോമ്പനുഷ്‌ഠിക്കാന്‍ ശക്തിയുള്ളവന്‌ പോലും നോമ്പ്‌ ഉപേക്ഷിക്കലാണ്‌ താരതമ്യേന നല്ലത്‌ എന്നത്രെ ഈ ഹദീസിന്റെ സൂചന. 

from മുഖാമുഖം @ ശബാബ് വാരിക