വ്രതം ആത്മ സംസ്‌കരണത്തിനും ആരോഗ്യസുരക്ഷയ്‌ക്കും



ഹിജ്‌റ രണ്ടാം വര്‍ഷത്തിലാണ്‌ അല്ലാഹു റമദാനിലെ നോമ്പ്‌ നിര്‍ബന്ധമാക്കിയത്‌. സൂറതുല്‍ ബഖറയിലെ 182-ാം വാക്യത്തില്‍ അല്ലാഹു പറയുന്നു: ``വിശ്വസിച്ചവരേ, നിങ്ങള്‍ക്ക്‌ മുമ്പുള്ളവര്‍ക്ക്‌ നോമ്പ്‌ നിശ്ചയിക്കപ്പെട്ടതു പോലെ നിങ്ങള്‍ക്കും അത്‌ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്‌വാ ഉള്ളവരാകാന്‍ വേണ്ടി.''


തഖ്‌വാ അറബികളുടെ ഭാഷയില്‍ വിഖായ എന്ന പദത്തില്‍ നിന്ന്‌ ഉടലെടുത്ത പദമാണ്‌. ഒന്നിനെ സൂക്ഷിക്കുക, ഉപദ്രവത്തില്‍ നിന്ന്‌ സംരക്ഷിക്കുക, അതിനു ദോഷം പറ്റുന്നതിനെ തടയുക എന്നൊക്കൈയാണ്‌ വിഖായത്തിന്റെ അര്‍ഥം. അങ്ങനെയാണെങ്കില്‍ നോമ്പുകൊണ്ട്‌ എന്താണ്‌ നാം സൂക്ഷിക്കുന്നത്‌? എന്തു ഫലമാണ്‌ നേടുന്നത്‌? ഈ പാവനമായ മാസത്തിലെ വ്രതം എന്തൊക്കെയാണ്‌ നിര്‍മിക്കുകയും സംഭാവന നല്‌കുകയും ചെയ്യുന്നത്‌?



തഖ്‌വാ അറബികളുടെ ഭാഷയില്‍ വിഖായ എന്ന പദത്തില്‍ നിന്ന്‌ ഉടലെടുത്ത പദമാണ്‌. ഒന്നിനെ സൂക്ഷിക്കുക, ഉപദ്രവത്തില്‍ നിന്ന്‌ സംരക്ഷിക്കുക, അതിനു ദോഷം പറ്റുന്നതിനെ തടയുക എന്നൊക്കൈയാണ്‌ വിഖായത്തിന്റെ അര്‍ഥം. അങ്ങനെയാണെങ്കില്‍ നോമ്പുകൊണ്ട്‌ എന്താണ്‌ നാം സൂക്ഷിക്കുന്നത്‌? എന്തു ഫലമാണ്‌ നേടുന്നത്‌? ഈ പാവനമായ മാസത്തിലെ വ്രതം എന്തൊക്കെയാണ്‌ നിര്‍മിക്കുകയും സംഭാവന നല്‌കുകയും ചെയ്യുന്നത്‌?


ഒരു മാസത്തെ വ്രതത്തിലൂടെ ഇസ്‌ലാം ഉന്നംവെച്ച ലക്ഷ്യങ്ങളില്‍ മനസ്സിന്റെ സംസ്‌കരണം, രഹസ്യമായും പരസ്യമായും അല്ലാഹുവിനെ സൂക്ഷിക്കാനുള്ള പരിശീലനം എന്നിവ ഉള്‍പ്പെടുന്നു. കാരണം നോമ്പുകാരനെ നിരീക്ഷിക്കാന്‍ അവന്റെ റബ്ബ്‌ അല്ലാതെ മറ്റാരുമില്ല. അപ്പോള്‍ അവന്‌ വിശപ്പും ദാഹവും അനുഭവപ്പെട്ടാല്‍ അല്ലെങ്കില്‍ സുഖാനുഭൂതികള്‍ അവന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടാല്‍ അവന്‍ അവയുടെ നേരെ ക്ഷമ കൈക്കൊള്ളുന്നു; അവ ഉപയോഗിക്കുകയും അവയിലേക്ക്‌ വഴുതിപ്പോവുകയും ചെയ്യുന്നതില്‍ നിന്ന്‌ പിന്തിരിയുകയും ചെയ്യുന്നു. അല്ലാഹു കാണുമെന്ന ശക്തമായ ബോധവും വിശ്വാസവുമാണ്‌ അതിന്‌ പ്രേരിപ്പിക്കുന്നത്‌. ഇമാം ബുഖാരി ഉദ്ധരിച്ച ഒരു ഹദീസില്‍ ഈ ആശയമാണ്‌ വ്യക്തമാക്കുന്നത്‌: ``അവന്‍ എനിക്കു വേണ്ടി ഭക്ഷണവും പാനീയവും ദേഹേച്ഛയും ഉപേക്ഷിക്കുന്നു. നോമ്പ്‌ എനിക്കുള്ളതാണ്‌; ഞാനാണ്‌ അതിനു പ്രതിഫലം നല്‍കുന്നത്‌.''


ഇങ്ങനെ മുസ്‌ലിം അവന്റെ ഉദ്ദേശ്യത്തെ സ്വതന്ത്രമാക്കുകയും അല്ലാഹുവിനു വേണ്ടി ഭക്ഷണം, പാനീയം തുടങ്ങിയ അനുവദനീയ വസ്‌തുക്കളെല്ലാം ഉപേക്ഷിച്ചു ക്ഷമിക്കാനുള്ള പരിശീലനം നേടുകയും ചെയ്‌താല്‍ ഏതു കാലത്തും സ്ഥലത്തും തന്റെ ഉദ്ദേശ്യത്തില്‍ ആധിപത്യം ചെലുത്താന്‍ അവന്‌ കഴിയുന്നു; നിഷിദ്ധമായ കാര്യങ്ങളില്‍ നിന്നും അല്ലാഹുവിനും ജനങ്ങള്‍ക്കുമുള്ള അവകാശങ്ങളുമായി ബന്ധപ്പെട്ട്‌ തെറ്റുകളില്‍ നിന്നും അവന്‍ വിട്ടുനില്‍ക്കുന്നു; വ്യക്തിപരമോ സാമൂഹ്യമോ ആയ യാതൊരു അക്രമവും പ്രവര്‍ത്തിക്കുകയില്ല. കളവും അസഭ്യവും പറയല്‍, വഞ്ചന, കോഴ, അക്രമം, കുഴപ്പം സൃഷ്‌ടിക്കല്‍ തുടങ്ങിയവയെല്ലാം വര്‍ജിക്കുന്നു. തന്റെ ഉദ്യോഗപരമോ സാമൂഹ്യമോ ആയ ഒരു കടമ നിര്‍വഹിക്കുന്നതിലും യാതൊരു വീഴ്‌ചയും കാണിക്കുകയില്ല.


റമദാന്‍ മാസത്തില്‍ ചില മുസ്‌ലിംകളില്‍ ആലസ്യം സര്‍വസാധാരണമാണ്‌. അവരുടെ ഉദ്യോഗപരമോ തൊഴില്‍പരമോ സാമൂഹ്യപരമോ വിദ്യാഭ്യാസപരമോ ആയ കടമകളില്‍ നിന്നെല്ലാം നോമ്പിന്റെ ന്യായം പറഞ്ഞു വിട്ടുനില്‍ക്കുന്നു. അല്ലാഹു നോമ്പ്‌ നിശ്ചയിച്ചത്‌ തന്നെ കടമകള്‍ നിര്‍വഹിക്കുകയും സമൂഹത്തെ നിര്‍മിക്കുകയും നാഗരികത കെട്ടിപ്പടുക്കുകയും ചെയ്യുന്നതില്‍ നിന്ന്‌ നാം ഒഴിഞ്ഞുനില്‍ക്കാന്‍ വേണ്ടിയാണോ എന്നു തോന്നിപ്പോകും. എന്നാല്‍ ഈ മാസത്തിലാണ്‌ മുസ്‌ലിം സമൂഹം മഹത്വത്തിന്റെയും വിജയത്തിന്റെയും ഏറ്റവും വലിയ പ്രതാപം സൃഷ്‌ടിച്ചതെന്ന കാര്യം ഇവര്‍ക്കറിഞ്ഞുകൂടാ. റമദാനിലാണ്‌ നബി ബദ്‌ര്‍യുദ്ധം നയിച്ചതും മക്കാവിജയം നേടിയതും. താര്‍ത്താരികള്‍ക്കെതിരിലുള്ള അയ്‌ന്‌ ജാലൂത്ത്‌ സംഭവവവും കുരിശാക്രമണകാരികള്‍ക്കെതിരിലുള്ള ഹിത്തീന്‍ സംഘട്ടനവും ഉണ്ടായത്‌ റമദാനില്‍ തന്നെ. ആധുനിക കാലഘട്ടത്തില്‍ യഹൂദര്‍ക്കെതിരെ മുസ്‌ലിംകള്‍ ശക്തമായ ഒരു സമരം നടത്തിയതും റമദാനിലാണ്‌. ഇങ്ങനെ റമദാന്‍ മുസ്‌ലിംകളുടെ ജീവിതത്തില്‍ പ്രതാപത്തിന്റെ കാലമായിരുന്നു; അങ്ങനെ തന്നെ തുടരുകയും ചെയ്യുന്നു. മുസ്‌ലിംകള്‍ അവരുടെ പുണ്യസ്ഥലങ്ങള്‍ സംരക്ഷിക്കാനും അവരുടെ സമൂഹങ്ങളെ നിര്‍മിക്കാനും വേണ്ടി ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ്‌ റമദാനില്‍ നടത്തിയത്‌.


ആത്മനിയന്ത്രണം പാലിക്കാനും സാമൂഹ്യവികാരങ്ങള്‍ വളര്‍ത്താനും അവ പരിശീലിപ്പിക്കാനും വ്യക്തിപരമായ ജൈവാവകാശങ്ങള്‍ കൈകാര്യം ചെയ്യുകയാണെങ്കില്‍ പോലും പൊതുവ്യവസ്ഥ പാലിക്കാനും സ്വത്വത്തെ പ്രേരിപ്പിക്കുന്നതിനുള്ള ക്രിയാത്മകമായ മാര്‍ഗമാണ്‌ വ്രതം. ഭോജനവും ലൈംഗികബന്ധവും അനുവദിക്കുന്നതും നിരോധിക്കുന്നതുമായ സമയം നിര്‍ണയിച്ചതില്‍ ഇത്‌ വ്യക്തമായും പ്രകടമാകുന്നുണ്ട്‌. മനുഷ്യന്‌ അവന്റെ വ്യക്തിപരമായ അവകാശവും അനുവദനീയ കാര്യവുമാണെങ്കില്‍ പോലും ഉദ്ദേശിച്ചതൊക്കെ ഏത്‌ സമയത്തും ചെയ്യാന്‍ പാടില്ലെന്ന സൂചന ഇതിലുണ്ട്‌. മറിച്ച്‌ അവന്റെ ആഗ്രഹങ്ങളും വ്യക്തിപരമായ താല്‍പര്യങ്ങളും ചിലപ്പോള്‍ ബലികഴിക്കേണ്ടതായി വരും. അവന്‍ ഉള്‍ക്കൊള്ളുന്ന സമൂഹവുമൊത്തുള്ള അവന്റെ സഞ്ചാരത്തിന്‌ പൂര്‍ണതയും ചേര്‍ച്ചയും ലഭിക്കാനും അതു മുഖേന അവന്റെ ജീവനും സ്വത്തിനും കുടുംബത്തിനും സുരക്ഷിതത്വം ലഭിക്കാനും സമൂഹത്തിന്റെ നന്മകളും നേട്ടങ്ങളും അവന്‌ അനുഭവിക്കാനും വേണ്ടിയാണിത്‌. സൂറതുല്‍ബഖറയിലെ 187-ാം വാക്യം ഇക്കാര്യമാണ്‌ സൂചിപ്പിക്കുന്നത്‌:


``നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക. പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന്‌ വേര്‍തിരിച്ചറിയുന്നതു വരെ. എന്നിട്ട്‌ രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണമായി അനുഷ്‌ഠിക്കുകയും ചെയ്യുക. എന്നാല്‍ ഇഅ്‌തികാഫിരിക്കുമ്പോള്‍ അവരുമായി സഹവസിക്കരുത്‌. അല്ലാഹുവിന്റെ അതിര്‍വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള്‍ അവയെ അതിലംഘിക്കാനിടവരരുത്‌. ഇപ്രകാരം അല്ലാഹു ജനങ്ങള്‍ക്ക്‌ അവന്റെ ദൃഷ്‌ടാന്തങ്ങള്‍ വ്യക്തമാക്കിത്തന്നിരിക്കുന്നു. അവര്‍ സൂക്ഷിക്കാന്‍ വേണ്ടി.'' ഈ ആയത്തിന്റെ അവസാനത്തിലെ `അവര്‍ സൂക്ഷിക്കാന്‍ വേണ്ടി' എന്ന വാക്ക്‌ ശ്രദ്ധിക്കുക. ഇതിന്റെ ഉദ്ദേശ്യം ആധുനിക വ്യവസ്ഥയില്‍ സമൂഹത്തിന്റെ അവകാശം, പൊതുനിയമം എന്നൊക്കെ പറയുന്നതാണ്‌. റമദാനിലെ ഈ ആത്മനിയന്ത്രണം ഇസ്‌ലാം ആഹ്വനം ചെയ്യുന്ന സാമൂഹ്യ സമാധാനം, മറ്റുള്ളവരുമൊത്തുള്ള ഉത്തമ സഹജീവിതം തുടങ്ങിയവയില്‍ പ്രകടമാണ്‌. നോമ്പിന്റെ മര്യാദകള്‍ പാലിക്കുന്നതിലൂടെയും നാവിനെയും മറ്റു അവയവങ്ങളെയും അനാവശ്യ സംസാരം, മുഖസ്‌തുതി, പെരുമാറ്റ വ്യതിയാനം തുടങ്ങിയവയില്‍ നിന്ന്‌ രക്ഷിക്കുന്നതിലൂടെയുമാണ്‌ ഇത്‌ സാധ്യമാവുക. അവിവേകം കാണിക്കുന്നവരോട്‌ തിരിച്ചടി നല്‍കാതെ ക്ഷമ പാലിക്കുന്നതു പോലും ഈ ആത്മനിയന്ത്രണത്തില്‍ ഉള്‍പ്പെടുന്നു.


നോമ്പ്‌ മനുഷ്യനില്‍ ആര്‍ദ്രതയുടെ വികാരം ജനിപ്പിക്കുകയും ആഹാരവും വസ്‌ത്രവും മരുന്നും പാര്‍പ്പിടവും ജീവിത സകര്യങ്ങളുമില്ലാതെ കഷ്‌ടപ്പെടുന്നവരുടെ നേരെ കൂടുതല്‍ അനുകമ്പ സൃഷ്‌ടിക്കുകയും ചെയ്യുന്നു. അനാഥ സംരക്ഷണം, രോഗികളെ സന്ദര്‍ശിക്കല്‍, കഷ്‌ടപ്പെടുന്നവരെ സഹായിക്കല്‍ തുടങ്ങിയ എല്ലാ കാര്യത്തിലും നോമ്പ്‌ പ്രേരണയുളവാക്കുന്നു. പ്രവാചകന്‍(സ) റമദാനിലാണ്‌ ഏറ്റവും കൂടുതല്‍ ദാനം ചെയ്‌തിരുന്നത്‌. അദ്ദേഹത്തിന്റെ ഉദാരതയുടെ ആധിക്യം കാരണം അയച്ചുവിട്ട കാറ്റുപോലെ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഈ മാര്‍ഗത്തിലൂടെ തന്നെയാണ്‌ പില്‌ക്കാലത്ത്‌ മുസ്‌ലിംകളും വിവിധ പ്രദേശങ്ങളിലും കാലഘട്ടങ്ങളിലും സഞ്ചരിച്ചിരുന്നത്‌. മുസ്‌ലിം പട്ടണങ്ങളും ഗ്രാമങ്ങളും റമദാനില്‍ ഈ സാമൂഹ്യബന്ധത്തിന്റെ പ്രകാശദീപങ്ങളായി മാറി. ബന്ധങ്ങളും അയല്‍വാസികളും സ്വദേശികളും വിദേശികളുമെല്ലാം കൂട്ടായി ചേരുന്നു.
ആരോഗ്യശാസ്‌ത്രത്തില്‍ ഗവേഷണം നടത്തുന്നവര്‍ ഏകകണ്‌ഠമായി അഭിപ്രായപ്പെടുന്ന ഒരു യാഥാര്‍ഥ്യമുണ്ട്‌. ഉപവാസം (ഭക്ഷണനിയന്ത്രണം) ശരീരത്തെ താപം, രോഗഹേതുക്കള്‍, അഴുക്കുകള്‍ എന്നിവയില്‍ നിന്ന്‌ സ്വതന്ത്രമാക്കുന്നു; ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ഉപദ്രവകാരികളായ അവശിഷ്‌ടങ്ങളെയും പുളിപ്പുകളെയും നിര്‍മാര്‍ജനം ചെയ്യുന്നു. ഉപവാസം അയവയവങ്ങള്‍ക്ക്‌ ആശ്വാസവും ശരീരത്തിന്‌ ഉന്മേഷവും ചിന്തക്കും ഓര്‍മക്കും ശക്തിയും നല്‍കുന്നു. അധിക ഗവേഷകരും ഭിഷഗ്വരരും ഏകകണ്‌ഠമായി അംഗീകരിക്കുന്ന ഒരു വാസ്‌തവമുണ്ട്‌. ഉപവാസം (ഭക്ഷണം കുറയ്‌ക്കലും അതിന്റെ സമയം ക്രമീകരിക്കലും) പല ആന്തരിക-ചര്‍മ-ഞരമ്പ്‌ രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയാണ്‌. റസൂല്‍(സ) പറഞ്ഞു: ``നിങ്ങള്‍ നോമ്പ്‌ അനുഷ്‌ഠിക്കുക; ആരോഗ്യം നേടുക'' (അഹ്‌മദ്‌, ത്വബ്‌റാനി, അബൂനഈം). (ഈ ഹദീസിന്റെ സ്വീകാര്യതയുടെ കാര്യത്തില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്‌)


വൈദ്യവിജ്ഞാനത്തില്‍ നോബല്‍ സമ്മാനം ലഭിച്ച പ്രൊഫ. അലക്‌സിസ്‌ കാര്‍ലൈല്‍ ഇതേ ആശയം തന്നെ വ്യക്തമാക്കി ഇങ്ങനെ പറയുന്നു: ``ഭക്ഷണനേരങ്ങളും അതിന്റെ ക്രമങ്ങളും അളവും വര്‍ധിപ്പിക്കല്‍ മനുഷ്യ നിലനില്‍പിന്നാവശ്യമായ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. ഭക്ഷണ ലഘൂകരണവുമായി അവന്‍ ഇണങ്ങിച്ചേരേണ്ടതുണ്ട്‌. പണ്ടേ ജനങ്ങള്‍ ചില സമയങ്ങളില്‍ ഉപവസിക്കാറുണ്ട്‌. എല്ലാ മതങ്ങളും ഉപവാസത്തിന്‌ ആഹ്വാനം ചെയ്യുന്നു. അതിന്റെ പ്രയോജനങ്ങള്‍ ഇന്ന്‌ വ്യക്തമായിട്ടുണ്ട്‌. കരളിലെ ഷുഗര്‍, ചര്‍മത്തിന്നടിയില്‍ എണ്ണ, മാംസപേശികളുടെ പ്രോട്ടീനുകള്‍, ഗ്രന്ഥികള്‍, കരളിന്റെ സെല്ലുകള്‍ തുടങ്ങിയവക്കെല്ലാം ഇളക്കം സൃഷ്‌ടിക്കുന്നു. അതുമുഖേന ശരീരത്തിന്റെ ആന്തരികാവസ്ഥയ്‌ക്ക്‌ പൂര്‍ണതയും ഹൃദയത്തിന്‌ സുരക്ഷിതത്വവും നാഡികള്‍ക്ക്‌ ശുദ്ധീകരണവും ലഭിക്കുന്നു.


ഉപവാസം കൊണ്ട്‌ പല രോഗങ്ങളും ചികിത്സിച്ചുമാറ്റിയ പ്രസിദ്ധ ഡോക്‌ടറായ മാക്ക്‌ ഫാഡന്‍ പറയുന്നു: ``ഏത്‌ മനുഷ്യനും രോഗമില്ലെങ്കിലും ഉപവാസം ആവശ്യമാണ്‌. കാരണം ആഹാരത്തിന്റെയും മരുന്നിന്റെയും വിഷാംശങ്ങള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്നു. അത്‌ മനുഷ്യനെ ഒരു രോഗിയെപ്പോലെ തൂക്കം കൂടുതലുള്ളവനാക്കുന്നു. അതുകാരണം അവന്റെ ഉന്മേഷം കുറയും. ഉപവാസമനുഷ്‌ഠിക്കുമ്പോള്‍ അവന്റെ തൂക്കം കുറയുകയും ഈ വിഷാംശങ്ങള്‍ അവന്റെ ശരീരത്തില്‍ നന്ന്‌ ഇളകി ഉടഞ്ഞുപോവുകയും ചെയ്യുന്നു. അതു മുഖേന അവന്‌ അനുഭവപ്പെട്ടിരുന്ന അസ്വസ്ഥതകള്‍, പേശി വലിവ്‌, വേദന, അമ്ലീകരണം തുടങ്ങിയ വിഷമങ്ങളില്‍ നിന്ന്‌ രക്ഷപ്പെടുകയും ചെയ്യുന്നു.''


നോമ്പ്‌ അതിന്റെ ശര്‍ഈ ആയ സ്വഭാവത്തോടു കൂടി നിര്‍വഹിക്കുമ്പോള്‍ തെറ്റുകുറ്റങ്ങളില്‍ വീഴുന്നതില്‍ നിന്ന്‌ മനുഷ്യനെ തടയുന്ന സുശക്തമായ ഒരു കോട്ടയായിത്തീരുന്നു. മനുഷ്യന്റെ വ്യക്തിപരവും കുടുംബപരവും സാമൂഹ്യവുമായ ധാര്‍മികനില ഉയര്‍ത്തുന്നതില്‍ നോമ്പ്‌ ക്രിയാത്മകവും ജീവസ്സുറ്റതുമായ ഒരു പങ്ക്‌ നിര്‍വഹിക്കുന്നു. അല്ലാഹു ഇഷ്‌ടപ്പെടുന്ന വിധം സ്വത്വത്തെ അതുമുഖേന നിയന്ത്രിക്കുന്നു. മാത്രമല്ല, ഭക്ഷണ പാനീയങ്ങളും മറ്റു അനുവദനീയ കാര്യങ്ങളും ഉപേക്ഷിക്കാന്‍ തയ്യാറാകുന്ന ഒരു നോമ്പുകാരന്‌ സ്വത്വത്തെ തെറ്റുകളില്‍ വീഴുന്നതില്‍ നിന്നു തടയാന്‍ കഴിയുന്നു. റമദാനില്‍ നാം കണ്ടുവരുന്ന അവസ്ഥയും ഇതു തന്നെയാണ്‌. മുസ്‌ലിംലോകത്ത്‌ ഉടനീളം വഴക്കിന്റെയും കുറ്റകൃത്യങ്ങളുടെയും തോത്‌ ഒരു വലിയ അളവില്‍ കുറയുന്നു. നാട്ടില്‍ സമാധാനവും ശാന്തിയും വിളയാടുകയും മറ്റുള്ളവരുടെ നേരെയുള്ള സ്‌നേഹവും സഹായമനോഭാവവും വര്‍ധിക്കുകയും ചെയ്യുന്നു. പുണ്യകര്‍മങ്ങള്‍ ചെയ്യുന്നതില്‍ വലിയ താല്‌പര്യമാണ്‌ പ്രകടമാവുക. പള്ളിയുമായുള്ള ബന്ധവും ഖുര്‍ആന്‍ പാരായണവും മതപ്രഭാഷണ സദസ്സുകളില്‍ പങ്കെടുക്കലും ഒരു പൊതു പ്രതിഭാസമായിത്തീരുന്നു. ആളുകള്‍ തമ്മിലുള്ള പെരുമാറ്റത്തില്‍ വിശുദ്ധിയും സഹിഷ്‌ണുതയും വിളങ്ങുന്നു. ഈ അവസ്ഥയെ സൂചിപ്പിച്ചെത്ര റസൂല്‍(സ) ഇപ്രകാരം പറഞ്ഞത്‌: ``റമദാനിന്റെ ആദ്യരാവ്‌ സമാഗതമായാല്‍ പിശാചുക്കള്‍ ബന്ധിക്കപ്പെടും; നരകത്തിന്റെ കവാടങ്ങള്‍ അടച്ചുപൂട്ടപ്പെടും. സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടും. ഒരാള്‍ ഇങ്ങനെ വിളിച്ചുപറയും: നന്മ നേടന്നുവനേ, മുന്നോട്ടുവരൂ. തിന്മ തേടുന്നവനേ, അവിടെ നില്‌ക്കൂ.'' (തിര്‍മിദി, നസാഈ, ഹാകിം)


by ഡോ: ഹസന്‍ അബ്ദുല്‍ ഗനി