ലോകം അറിഞ്ഞിരുന്നെങ്കില്‍


ചരിത്രത്തിലെ പൊള്ളുന്ന
ഓര്‍മ്മയാണ് ബദര്‍
കത്തിയമര്‍ന്ന പ്രതിരോധത്തിന്‍റെ കനല്‍
ആത്മാവില്‍ നോമ്പിന്‍റെ
തെളിമ നിറഞ്ഞൊഴുകിയ
ഒരു റമദാന്‍ പതിനേഴ്‌
ദുര്‍ബലരായ മുന്നൂറ്റിപ്പതിമൂന്നു പേര്‍
തെളിക്കാന്‍ അശ്വങ്ങള്‍ വെറും മൂന്ന്
പിന്നെ ഒരെഴുപതൊട്ടകം ചാരെ
പടയപ്പുറം ഒരു സഹസ്രം
സായുധ സുസജ്ജ പരാക്രമികള്‍
എഴുന്നൂറിന്‍റെ ഒട്ടകക്കൂട്ടവും
കുതിക്കും കുതിരകള്‍ മുന്നൂറും 



കാരുണ്യവാന്‍റെ വര്‍ഷമുണ്ടായി
മാലാഖമാര്‍ പടനയിക്കാന്‍ പറന്നെത്തി
യുദ്ധക്കളം ഇരമ്പിയുണര്‍ന്നു
ബദറിടിവാരത്തില്‍ ധൂളികളുയര്‍ന്നു
വാനില്‍ സത്യത്തിന്‍ തൂവെള്ളക്കൊടിപാറി
കളങ്കമേശാത്ത വിശ്വാസം
പൊടിപിടിച്ച നിഷേധത്തിന്‍റെ
കറുത്ത തേറ്റകളെ പിഴുതെറിഞ്ഞു


കാലം ചരിത്ര പാഠത്തിനു മുകളില്‍
അതിന്‍റെ മാറാല തീര്‍ത്ത ഇന്ന്
ബദര്‍ ചിലര്‍ക്ക് വെറും രാക്കഥ
കഥാ പ്രസംഗത്തിന്‍റെ ത്രഡ്
വിഭവമൊരുക്കാനുള്ള വിത്ത്
തിരിതാഴ്ത്തിയ ചെറു വെട്ടത്തില്‍
വഴിവിട്ട ജിഹാദി വട്ടങ്ങള്‍
ഏച്ചു കെട്ടുന്ന അനര്‍ഹമായ കയര്‍
അര്‍ത്ഥിക്കുവാന്‍ നാഥനപ്പുറം
വിരോധാഭാസത്തിന്‍റെ അത്താണി


ലോകം അറിഞ്ഞിരുന്നെങ്കില്‍...
ആ പോരാളികളുടെ ത്യാഗം
ആ പോരാട്ടത്തിന്‍റെ കാമ്പ്
കലര്‍പ്പില്ലാത്ത ആ സന്ദേശം
ഉള്ളില്‍ നേര്‍ക്കു നേരെയുള്ള
സമര്‍പ്പണത്തിന്‍റെ മന്ത്രവുമോതി
അവരുയര്‍ത്തിയ പതാകയുടെ പകിട്ട്!


by എം ടി മനാഫ്