സൂറത്തുല്‍ ഖദര്‍

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ 


1.തീര്‍ച്ചയായും നാം അവതരിപ്പിച്ചു ; വ്യവസ്തപ്പെടുതുന്ന ഒരു രാത്രിയില്‍.

വ്യാഖ്യാനം 


1. പരിശുദ്ധ ഖുര്‍ആന്‍റെ അവതരണത്തെക്കുറിച്ചാണ് ഇവിടെ പ്രസ്താവിക്കുന്നത്. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട രാത്രിക്ക് അല്ലാഹു ലൈലത്തുല്‍ ഖദര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മഹത്തായ തത്വങ്ങള്‍ ഈ പേരില്‍ തന്നെ ഉള്‍ക്കൊള്ളുന്നു.

A : ഖുര്‍ആന്‍റെ അവതരണത്തിന്‍റെ മുമ്പ് മനുഷ്യജീവിതത്തിന്‍റെ പാവനത്വവും പദവിയും നഷ്ടപ്പെട്ടിരുന്നു. വ്യഭിചാരം, രക്തം ചീന്തല്‍, മദ്യപാനം മുതലായവയായിരുന്നു മനുഷ്യന്‍റെ ജീവിതലക്‌ഷ്യം. പരിശുദ്ധ ഖുര്‍ആന്‍ ഈ ധാരണയെ തിരുത്തി. മനുഷ്യന്‍റെ അഭിമാനം, രക്തം, ധനം മുതലായവയ്ക്ക് പാവനത്വം നല്‍കി. അവന്‍റെ രക്ഷപ്പെട്ട പദവി വീണ്ടെടുത്ത്‌. അവന്‍റെ സ്രിഷ്ടിപ്പിന്റെ രഹസ്യം അവനെ ഉണര്‍ത്തി.

B : മനുഷ്യജീവിതത്തില്‍ യാതൊരു വ്യവസ്ഥയും ഉണ്ടായിരുന്നില്ല. ഓരോ മനുഷ്യനും ഇച്ചിക്കുന്നതായിരുന്നു അവന്‍റെ മതവും ധര്‍മവും. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്നതുപോലും ധര്‍മ്മമായി ചിലര്‍ ദര്‍ശിച്ചു. സാമ്പത്തികരംഗം അഴിമതി നിറഞ്ഞതായിരുന്നു. പരിശുദ്ധ ഖുര്‍ആന്‍ മനുഷ്യ ജീവിതത്തിലെ സര്‍വരംഗത്തും വ്യവസ്ഥകള്‍ നിര്‍ണയിച്ചു. ഭരണരംഗം മുതല്‍ കക്കൂസ് വരെ.

2. ഖുര്‍ആന്‍ രാത്രിയില്‍ അവതരിപ്പിക്കപ്പെട്ടതിലും മഹത്തായ തത്വം ദര്‍ശിക്കപ്പെടുന്നു. രണ്ടു തരം ഇരുട്ട് ഉണ്ട്. ഒന്ന്, അധര്‍മ്മവും അജ്ഞതയുമാകുന്ന ഇരുട്ട്. രണ്ടാമത്തേതു രാത്രിയുടെ ഇരുട്ട്. സ്ത്രീപുരുഷന്മാര്‍ രണ്ടുതരം ഇരുട്ടുകളിലും നിദ്രകൊള്ളുന്ന സമയത്താണ് വെളിച്ചമാകുന്ന ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്നത്. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് എന്നതാണല്ലോ തത്വം.

2 .നിനക്ക് എന്തറിയാം! വ്യവസ്തപ്പെടുതുന്ന രാവ് എന്നാണെന്ന്?
3 .വ്യവസ്തപ്പെടുത്തുന്ന രാവ് ആയിരം മാസത്തേക്കാള്‍ ഉത്തമമാണ്. 


വ്യാഖ്യാനം :

1. ഖുര്‍ആന്‍റെ അവതരണം കാരണം ആ രാവിനും പാവനത്വം ലഭിച്ചു. ആ രാവ് കാരണം ആ മാസത്തിനും പ്രാധാന്യം ലഭിച്ചു. കൊല്ലംതോറും ഇത് ആവര്‍ത്തിക്കപ്പെടുന്നു. ഖുര്‍ആന്‍റെ പഠനത്തിലും ആരാധനകളിലുമായി ഈ മാസത്തെ ശ്രേഷ്ടത കരസ്ഥമാക്കുവാന്‍ മനുഷ്യര്‍ ശ്രമിക്കണം. റമദാനിലെ അവസാനത്തെ പത്തിലാണ് ഈ രാത്രിയെ നാം പ്രതീക്ഷിക്കേണ്ടത്.

2. ആയിരം രാവുകള്‍ മനുഷ്യന്‍ പരിഷ്കരണ പരിപാടികള്‍ ഉണ്ടാക്കിയാല്‍പോലും കരസ്ഥമാക്കുവാനും മനുഷ്യരെ സംസ്കരിക്കുവാനും സാധിക്കാത്ത സംഗതിയാണ് ഒരു രാവുകൊണ്ട് ഖുര്‍ആന്‍ ലോകത്ത് ഉണ്ടാക്കിയത്. അഞ്ചു സൂക്തങ്ങള്‍ മാത്രം അവതരിപ്പിക്കപ്പെട്ടിട്ടും വിജ്ഞാനത്തിന്‍റെ ശ്രേഷ്ടതയാണത്. ആയിരം രാത്രികളിലെ ഇരുട്ടിനെ ഈ സൂക്തങ്ങള്‍ വെളിച്ചം നിറഞ്ഞതാക്കി. പലതരം അന്ധകാരങ്ങളെ ഖുര്‍ആന്‍ നീക്കിക്കളഞ്ഞു.

4. ആ രാവില്‍ മലക്കുകളും റൂഹും ഇറങ്ങി വന്നുകൊണ്ടിരുന്നു; അവരുടെ രക്ഷിതാവിന്‍റെ കല്പനയുമായി എല്ലാ കാര്യങ്ങളും കൊണ്ട്.

വ്യാഖ്യാനം :

1. റൂഹ് എന്നത് കൊണ്ട് ഇവിടെ പ്രധാനമായും ഉദ്ദേശിക്കുന്നത് പരിശുദ്ധ ഖുര്‍ആനാണ് (റാസി). ജിബ്രീല്‍ എന്ന മലക്കും ഉദ്ദേശിക്കപ്പെടുന്നു.

2. മനുഷ്യ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം എന്ന നിലക്ക് മലക്കുകള്‍ ഖുര്‍ആനുമായി അവതരിപ്പിക്കപ്പെടുവാന്‍ തുടക്കം കുറിച്ചത് ഈ രാത്രിയിലാണ്. ഇത് കൊണ്ടാണ് ഭാവിയേയും വാര്‍ത്ത‍മാനത്തെയും കുറിക്കുന്ന പദം ഉപയോഗിച്ചത്. ഖുര്‍ആനിലെ അഞ്ചു സൂക്തങ്ങള്‍ മാത്രമാണ് ഈ രാത്രിയില്‍ അവതരിപ്പിക്കപ്പെടുന്നത്. അതിനാല്‍ ഇറക്കി എന്നു പറയുന്നതിനേക്കാള്‍ കൂടുതല്‍ അനുയോജ്യമായത് ഈ പദപ്രയോഗമാണ്‌.

5 . ഇത് രക്ഷയാണ്; ഉദയാസ്ഥാനം വരെ.

വ്യാഖ്യാനം :

പരിശുദ്ധ ഖുര്‍ആന്‍ സമാധാനവും രക്ഷയുമാണ്. അതിന്‍റെ മഹത്വം പ്രഭാതത്തിന്‍റെ ഉദയസ്ഥാനം വരെ ഉയര്‍ന്നു നില്‍ക്കുന്നു. "മത്വലഅ'" എന്നതിന്‍റെ അര്‍ഥം ഉദയസ്ഥാനം എന്നതാണ്. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട രാത്രിയുടെ സമയം എത്രയാണോ പ്രസ്തുത സമയം വരെ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും സമാധാനത്തിന്‍റെ മലക്കുകള്‍ അവതരിപ്പിക്കപ്പെടും. ഇരുട്ട് ഉണ്ടാവുക എന്നത് ഇവിടെ നിബന്ധനയില്ല. അതിനാല്‍ ഇതിന്‍റെ ശ്രേഷ്ടത കരസ്ഥമാക്കുവാന്‍ റമദാനിന്‍റെ അവസാനത്തെ പത്തില്‍ പ്രവാചകന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിരുന്നു.

by അബ്ദുസ്സലാം സുല്ലമി